Sunday, December 17, 2023

അബൂബക്കർ നിര്യാതനായി

നാട്ടിക:വലപ്പാട് കോതകുളം പരേതനായ കാവുങ്ങൽ മുഹമ്മദ് ഹാജി മകൻ അബൂബക്കർ നിര്യാതനായി. പരേതനായ കുഞ്ഞു ബാവു വൈദ്യരുടെ മകള്‍ റാബിയ (മണ്ണുത്തി) യുടെ മകള്‍ ഫസീലയുടെ ഭര്‍‌ത്താവാണ്‌ അബൂബക്കര്‍.ഹൃദയാഘാധമാണ്‌ മരണ കാരണം എന്ന് അറിയുന്നു.

ഷാര്‍‌ജയില്‍ നിന്നും ഈയിടെ ഉമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അവധിക്ക് വന്നതായിരുന്നു.ഖബറടക്കം നാട്ടിക മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ നടന്നു.അല്ലാഹു പരലോകം പ്രകാശ പൂര്‍‌ണ്ണമാക്കി കൊടുക്കുമാറാകട്ടെ.

Thursday, October 26, 2023

മലയാളി ഗൾഫ്

പ്രവാസം സാധ്യമാക്കിയ മലയാളി ഗൾഫ് സാംസ്കാരിക കൈമാറ്റങ്ങളെ സമഗ്രമായി അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ‘മലയാളി ഗൾഫ്: സാംസ്‌കാരിക അടയാളങ്ങൾ’. ഗൾഫ് പ്രവാസം കേരളത്തിൽ സാധ്യമാക്കിയ സാമ്പത്തിക വികസനം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ ഭാഷ, വേഷം, ദേശം, ഭക്ഷണം, മതം, സാഹിത്യം, ശബ്ദം, തൊഴിൽ, കൂട്ടായ്മകൾ തുടങ്ങി നിരവധി വ്യവഹാരങ്ങൾ  നിർണയിക്കുന്ന സാംസ്കാരികം എന്ന സുപ്രധാന ഉള്ളടക്കത്തെ വേണ്ട രീതിയിൽ അടയാളപ്പെടുത്തുന്ന രചനകൾ കുറവാണ്. 

എഴുത്തുകാരും ഗവേഷകരും അണിനിരക്കുന്ന ഈ ലേഖന സമാഹാരം  മലയാളി ഗൾഫിന്‍റെ  സാംസ്കാരിക കലർപ്പിനെ  അടയാളപ്പെടുത്തുന്നു.

വി. മുസഫർ അഹമ്മദ്, ഡോ. നിഷ മാത്യു, ഡോ. ഷെഫീക്ക് വളാഞ്ചേരി, പ്രഫ. എം.എച്ച്. ഇല്യാസ്, സെബാസ്റ്റ്യൻ കസ്റ്റലിയർ, കെ.കെ. ബാബുരാജ്, റഫീക്ക് തിരുവള്ളൂർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കരീംഗ്രഫി, ഇ.കെ. ദിനേശൻ, ബഷീർ ഉളിയിൽ, അഫീഫ് അഹ്മദ്, മുഹമ്മദ്‌ ഫർഹാൻ, ഡോ. ഹുദൈഫ റഹ്മാൻ, രൂപേഷ് കുമാർ, എം.സി.എ. നാസർ, അഷ്‌റഫ്‌ താമരശ്ശേരി, ഡോ.താജ് ആലുവ, ഡോ. വി.എം.മുനീർ, പ്രസന്നൻ കെ.പി, അബ്ദുൽ അസീസ് മഞ്ഞിയിൽ എന്നിവരാണ് രചയിതാക്കൾ. ബോൾഡ് പേജ് പബ്ലിക്കേഷനാണ് പ്രസാധകർ. ഐ.പി.എച്ച് ആണ് വിതരണം.

Thursday, October 19, 2023

ഇര്‍‌ഫാനയുടെ പുതിയ ചുവടുവയ്‌പ്

ഇര്‍ഫാന മോള്‍ ആദ്യമായി ഒരു ഇന്റര്‍ നാഷണല്‍ പ്രസന്റേഷനില്‍ പങ്കെടുത്തു.AI GENERATED LITERATURE : CREATIVITY AND AUTHORSHIP എന്നതായിരുന്നു വിഷയം. ST: ALOYSIUS കോളേജിലായിരുന്നു പ്രൗഡോജ്ജ്വലമായ വേദി.ഇതില്‍ ഭാഗഭാക്കാകുന്നതിന്റെ ഭാഗമായി നിശ്ചിത ദിവസത്തിനകം പ്രസ്‌‌തുത വിഷയത്തിന്റെ ഹ്രസ്വ വിശദീകരണം സമര്‍‌പ്പിക്കുന്നത് അം‌ഗീകരിക്കുന്നതോടെയാണ്‌ അവതരിപ്പിക്കാനുള്ള അസുലഭാവസരം ലഭിക്കുന്നത്.

ഇതിലൂടെ  പരിഗണിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നതോടെ ISBN  പോലുള്ള പ്രമുഖ ജേര്‍‌ണലുകളില്‍ പ്രകാശിപ്പിക്കപ്പെടും.അത് ഭാവി പഠനത്തിനും പഠനേതര കാര്യങ്ങളിലും മുതല്‍ കൂട്ടാകുകയും ചെയ്യും.വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള അഥവാ ഒരു അന്തര്‍ദേശീയതലത്തിലുള്ള ചര്‍‌ച്ചാ വേദിയില്‍ അവസരം ലഭിക്കുന്നതും വലിയ നേട്ടമായി കാണുന്നു.

മനസ്സും മസ്‌തിഷ്‌‌കവും എല്ലാ അര്‍‌ഥത്തിലും വികസിക്കേണ്ട കാലത്ത് വൈജ്ഞാനിക മേഖലയുടെ വിവിധ മാനങ്ങളില്‍ ഭാവി തലമുറ ഉയര്‍‌ന്നു നില്‍‌ക്കേണ്ടതിന്റെ അനിവാര്യമായ കാലത്ത് കൊച്ചു കാല്‍‌വെപ്പുകള്‍ പരസ്‌‌പരം അറിയുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം എന്നതിന്റെ തിരിച്ചറിവിലാണ്‌ കാര്യങ്ങള്‍ പങ്കുവെക്കുന്നത്.

പ്രാര്‍‌ഥനകളില്‍ ഓര്‍‌ക്കുമല്ലോ നാഥന്‍ അനുഗ്രഹിക്കട്ടെ. 

============

Saturday, September 30, 2023

യാത്രാമൊഴി

ഏര്‍‌ച്ചം വീട്ടില്‍ അഹമ്മദ് യാത്രയായി.സങ്കടപ്പെട്ട കാര്‍‌മേഘങ്ങളുടെ ആകാശകാഴ്‌‌ചയില്‍ തൊയക്കാവ്‌ ജുമാ‌അത്ത് ഖബര്‍‌സ്ഥാനിലെ നനഞ്ഞ മണ്ണ്‌ പ്രിയ കൂട്ടുകാരന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങി.

മാമാടെ മകന്‍ എന്നതിലുപരി സമപ്രായക്കാരും സ്നേഹ നിധിയായ കളിക്കൂട്ടുകാരനുമായിരുന്നു.

അവധി ദിവസങ്ങളില്‍ കൂട്ടു കുടും‌ബങ്ങളിലേക്ക് വിരുന്നു പോയിരുന്ന പഴയകാലങ്ങളൊന്നും ഇന്നത്തെ തലമുറക്ക് പരിചയമുണ്ടായിക്കൊള്ളണമെന്നില്ല. പെരിങ്ങാട് നിന്നും ഇടിയഞ്ചിറ കടന്ന് തങ്ങന്മാരുടെ വളപ്പുകള്‍‌ക്കരികിലൂടെ നടന്ന്‌ പോയിരുന്ന കാലം ഓര്‍‌മ്മയിലുണ്ട്.

കാരക്കോസ് പള്ളിയും കടന്ന് മൂന്നു നാല്‌ ഇടുങ്ങിയ തിരിവുകള്‍ കഴിഞ്ഞാല്‍ അല്‍‌പം ഉയരത്തിലുള്ള പറമ്പിന്റെ മുകളില്‍ അപ്പൂപ്പന്റെ പെട്ടി കടയുണ്ട്.നടന്നു പോകുമ്പോള്‍ അതൊരു ഇടത്താവളമായിരുന്നു.അഞ്ചോ പത്തോ പൈസയിലൊതുങ്ങുന്ന തേന്‍‌നിലാവും നാരങ്ങ സത്തും വാങ്ങിയിട്ടാണ്‌ ബാക്കി ദൂരം താണ്ടുക. അന്നത്തെ മധുരമിഠായികളില്‍ പേരെടുത്ത ഇനങ്ങളായിരുന്നു ഇതൊക്കെ.

കുറച്ചു ദൂരം കൂടെ നടന്നാല്‍ ഷാപ്പിന്റെവിടെ എന്നു പ്രസിദ്ധമായിരുന്ന സെന്ററില്‍ എത്തും.സെന്ററില്‍ നിന്നും നേരെ വീണ്ടും നടന്നാല്‍ ചൂനാമനയും അവരുടെ താവളങ്ങളുമാണ്‌.തൊയക്കാവ് മുട്ടിക്കല്‍ സെന്ററില്‍ എത്തും മുമ്പേ കിഴക്കോട്ടുള്ള വഴിയിലൂടെ കുറച്ചു ദൂരം കഴിഞ്ഞാല്‍ മേനോത്തകായില്‍ അഥവാ വൈദ്യന്മാരുടെ തറവാടായ ഏര്‍‌ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ വീട്.

കേരളത്തിലെ പ്രഗത്ഭരും പ്രശസ്ഥരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ പുതിയ തലമുറക്കാര്‍ പ്രതിജ്ഞാ ബദ്ധരത്രെ.

അമ്മുണ്ണി വൈദ്യരുടെ മകന്‍ കുഞ്ഞു ബാവു വൈദ്യര്‍.വൈദ്യരുടെ മക്കളാണ്‌ മുഈനുദ്ദീന്‍ വൈദ്യര്‍, നഫീസ, റാബിയ ,ഹവ്വ,ഹാജറു, അഹമ്മദ്‌, റസാഖ്‌, ആമിനക്കുട്ടി,ഉസ്‌മാന്‍.അഥവാ വിടപറഞ്ഞ അഹമ്മദ് കുഞ്ഞു ബാവു വൈദ്യരുടെ ആറാമത്തെ മകനാണ്‌.

പറഞ്ഞു വന്നത് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ എത്തിയതിനെക്കുറിച്ചാണ്‌.പെരിങ്ങാട്ടേക്ക് തിരിച്ചു പോരുന്നത് വരെ അഹമ്മദുമായിട്ടാണ്‌ പിന്നീടുള്ള ഓരോ നിമിഷവും.മുട്ടിക്കല്‍ പീടികയിലേക്കുള്ള പോക്കുവരവുകള്‍ മുതല്‍ പൊന്നാന്റെ കുളത്തിലെ വിസ്‌തരിച്ചുള്ള കുളിയിലും കളിയിലും അഹമ്മദിന്റെ അനുജന്‍ റസാഖും കൂടെയുണ്ടാകും.

വീടിനോട് ചേര്‍‌ന്നുള്ള കയ്യാലയുടെ തൊട്ടുള്ള മുറിയിലായിരുന്നു ഉറക്കം.കഥകളും തമാശകളും പറഞ്ഞ് ഉറങ്ങാന്‍ വൈകുമ്പോള്‍ മക്കളുറങ്ങണില്ലേ എന്നു ഒരു അന്വേഷണം കേള്‍‌ക്കാം.കയ്യാലയില്‍ ആരെങ്കിലും അതിഥികള്‍ സാധാരണയുണ്ടാകും. അവരിലാരെങ്കിലുമായിരിക്കും ഇങ്ങനെ അന്വേഷിക്കുന്നത്.ഒരു പക്ഷെ യാത്രയില്‍ ഇടത്താവളമായി തങ്ങിയവര്‍,അതുമല്ലെങ്കില്‍ ദൂരെ ദിക്കില്‍ നിന്നും വന്നു തല്‍‌ക്കാലം തിരിച്ചു പോകാത്തവര്‍,അതുമല്ലെങ്കില്‍ പ്രത്യേക ചികിത്സക്ക് എത്തിയവര്‍.ഏതായാലും പിന്നെയും അടക്കിപ്പിടിച്ച പോലെ സം‌സാരങ്ങള്‍ തുടരും.

നേരം വെളുത്താല്‍ പിന്നെ തിരിച്ചു പോക്കിനെ കുറിച്ചുള്ള വേവലാധിയായിരിയ്‌ക്കും. പറഞ്ഞ സമയത്തും കാലത്തും തിരിച്ചെത്തിയില്ലെങ്കില്‍ പെരിങ്ങാട്‌ നിന്നും അന്വേഷിക്കാന്‍ അരെയെങ്കിലും പറഞ്ഞയക്കും.അതിനാല്‍ കൃത്യസമയത്ത് തിരിച്ചു പോകാന്‍ നിര്‍‌ബന്ധിതനാണ്‌.

തൊയക്കാവില്‍ നിന്നുള്ള തിരിച്ചുവരവ് പലപ്പോഴും ബസ്സിലായിരിക്കും. മേച്ചേരിപ്പടി വരെ നടന്ന്‌ വരുമ്പോള്‍ ബസ്സ്‌ സ്റ്റോപ്പ് വരെ അഹമ്മദും കൂടെ വരുമായിരുന്നു. അവിടെ നിന്നും മുല്ലശ്ശേരി ബ്ലോക് സ്റ്റോപ്പില്‍ ബസ്സിറങ്ങും.ബ്ലോക്കില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തുള്ള വഴിയിലൂടെ കോഴിത്തോട് കടന്ന് (ഇന്നത്തെ കനാല്‍ ഭാഗം) പെരിങ്ങാടെത്തും.അന്നു മേച്ചേരിപ്പടിയിലേക്ക് വന്നിരുന്ന വഴിയിലാണ്‌ അഹമ്മദിന്റെയും റസാഖിന്റെയും പുതിയ വീടുകള്‍ തറവാട്ടില്‍ മുഈനുദ്ദീന്‍ വൈദ്യരും. മുല്ലശ്ശേരി ബ്ലോക്കില്‍ ബസ്സിറങ്ങി പറങ്കിമാവിന്‍ കാടെന്നു പറയാവുന്നത്ര തിങ്ങി നിറഞ്ഞ പഴയകാലത്തെ ഗൃഹാതുരത്വമുണര്‍‌ത്തുന്ന വഴിയിലെ തിരിവിലാണ്‌ ഞാന്‍ ഇപ്പോള്‍ തമസിക്കുന്ന ഇടം.

ഇവിടെ പരാമര്‍‌ശിച്ചു പോയ സ്ഥലങ്ങള്‍‌ക്കും പെരുവഴികള്‍‌ക്കും പൊതുവഴികള്‍‌ക്കും എല്ലാം എന്തെക്കെ മാറ്റങ്ങള്‍ സം‌ഭവിച്ചിരിക്കുന്നു.യാത്രാ സൗകര്യങ്ങളും പരസ്‌‌പരം കാണാനും കേള്‍‌ക്കാനുമുള്ള ഇന്നത്തെ സൗകര്യങ്ങള്‍ അന്നൊന്നും ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല.

എന്നാല്‍ പ്രയാസമാണെന്നു കരുതപ്പെടുന്ന കാലത്തെ സ്നേഹോഷ്‌‌മളമായ ബന്ധങ്ങളും സൗഹൃദങ്ങളും ഏറെ ധന്യമായിരുന്നു. നിഷ്‌‌പ്രയാസം എന്തിനും സാധ്യതയുള്ള സൗകര്യമുള്ള പുതിയ കാലത്ത് ഇതെല്ലാം അസ്‌‌തമിച്ചു കൊണ്ടിരിക്കുകയാണ്‌. 

അവധിയില്‍ നാട്ടിലുള്ളപ്പോള്‍ കണ്ടതും കേട്ടതും ഒക്കെ അവസാനത്തെ കൂടിയിരുത്തമായിരുന്നെന്ന്‌ ഓര്‍‌ക്കുമ്പോള്‍ വല്ലാതെ നോവുന്നു.

ഇവിടെ ഏതൊക്കെ ഇടങ്ങളിലും ഭവനങ്ങളിലുമായിരുന്നെങ്കിലും ശാശ്വതമായ ഗേഹം അതത്രെ പ്രധാനം.

ദീര്‍‌ഘനാളത്തെ മാനസിക ശരീരികാസ്വസ്ഥതകള്‍ പാപമോചനത്തിനുള്ള ഉപാധിയായി നാഥന്‍ സ്വീകരിച്ച് ശാശ്വതമായ സ്വര്‍‌ഗീയാരാമങ്ങളില്‍ ഇടം നല്‍‌കി അനുഗ്രഹിക്കട്ടെ.

പെയ്‌തിറങ്ങുന്ന ഈ അനുഗ്രഹത്തിന്റെ മഴയോരത്ത് പ്രപഞ്ച നാഥന്റെ അനുഗ്രഹ വര്‍‌ഷത്തില്‍ ഒരിറ്റു കണ്ണീരോടെ പ്രതീക്ഷയോടെ കൈകളുയര്‍‌ത്തി പ്രാര്‍‌ഥന പൂര്‍‌വ്വം. 

മഞ്ഞിയില്‍ ...

ഭാര്യ:നഫീസ.മക്കള്‍:- ഫാഹി യാസിര്‍.  അനസ്, ഫാസില്‍.

അഹമ്മദ് മരണപ്പെട്ടു

തൊയക്കാവ്‌: പരേതനായ കുഞ്ഞു ബാവു വൈദ്യരുടെ മകന്‍ അഹമ്മദ്  മരണപ്പെട്ടു.

ദീര്‍‌ഘനാളായി ചികിത്സയിലായിരുന്നു.ഇന്ന്‌ സപ്‌തം‌ബര്‍ 30 ശനി വൈകുന്നേരം അമല ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഖബറടക്കം തൊയക്കാവ് മഹല്ല് ഖബര്‍‌സ്ഥാനില്‍ നടക്കും.അല്ലാഹു പരേതന്റെ പരലോകം പ്രകാശ പൂര്‍‌ണ്ണമാക്കി അനുഗ്രഹിക്കട്ടെ.

ഭാര്യ:നഫീസ.മക്കള്‍:- ഫാഹി യാസിര്‍.  അനസ്, ഫാസില്‍,

=========

Wednesday, August 2, 2023

ഉമ്മ മണ്‍ മറഞ്ഞിട്ട് 6 വര്‍‌ഷം

  

പത്തുമക്കളുടെ ഉമ്മ പേരമക്കളും മക്കളും അവരുടെ മക്കളും ഒക്കെയായി ഒരു സം‌ഘം പേരുടെ ഉമ്മയും ഉമ്മൂമയും യാത്രയായിട്ട്‌ 6 വര്‍‌ഷം.എല്ലാം ഇന്നും ഇന്നലെയും എന്ന പോലെ തോന്നും.അല്ലാഹുവും ദൂതനും കഴിഞ്ഞാല്‍ ഉമ്മയാണ്‌ എന്റെ എല്ലാം.

ഏര്‍ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ അഞ്ചാം ക്ലാസ്സുകാരിയായ പുന്നാര മോള്‍. ഹാജി കുഞ്ഞു ബാവു വൈദ്യരുടെ പ്രിയപ്പെട്ട പെങ്ങള്‍.രായം മരക്കാര്‍ വിട്ടില്‍ മഞ്ഞിയില്‍ ബാപ്പുട്ടി സാഹിബിന്റെ മകന്‍ ഖാദര്‍ സാഹിബിന്റെ ഭാര്യ ഐഷ.കൃത്യമായി പറഞ്ഞാല്‍ നൂറ്‌ വയസ്സിനോട്‌ അടുത്ത അടയാളങ്ങള്‍ ഒന്നു പോലും ആര്‍‌ക്കും പിടി കൊടുക്കാത്ത സ്‌നേഹ നിധിയായ പൊന്നുമ്മ.

പത്രവായന ശീലമാക്കിയ തനി നാട്ടിന്‍ പുറത്തുകാരി.കേട്ടറിവിനെക്കാള്‍ വായിച്ചറിവിന്‌ പ്രധാന്യമുണ്ടെന്നു പറയുകയും അതിനനുസ്രതമായി വായനകള്‍‌ക്കും അന്വേഷണങ്ങള്‍‌ക്കും സമയം നീക്കിവിക്കുകയും ചെയ്‌തിരുന്ന മാതൃകയുടെ തനി രൂപം.വര്‍‌ത്തമാനകാല അമ്മായിയമ്മമാര്‍‌ മൂക്കത്ത്‌ വിരല്‍വെച്ചുപോകുന്ന പുന്നാര ഉമ്മ.മരുമക്കള്‍ എന്ന പ്രയോഗം പോലും ഇല്ലന്നതത്രെ ഐസ എന്ന ഐഷയുടെ വിഭാവന.സമയവും സാഹചര്യവുമുണ്ടെങ്കില്‍ സ്‌ത്രീകളുടെ ആരാധനാലയങ്ങള്‍ വിലക്കപ്പെടേണ്ടതല്ല എന്ന്‌ തുറന്നു പറയുന്ന ഉമ്മ.ശാരീരികമായി പ്രയാസങ്ങളില്ലെങ്കില്‍ വെള്ളിയാഴ്‌ചകളില്‍ പ്രാര്‍ഥനക്കിറങ്ങുന്ന ബുദ്ധിമതിയായ ഉമ്മ.ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരി.

മുല്ലശ്ശേരിയിലെ അബ്‌സ്വാര്‍ കോര്‍‌ണറിലെ ആഴമുള്ള ശാന്തത ഇപ്പോഴും വിട്ടുമാറാത്തതു പോലെ.2017 ഒക്‌ടോബര്‍ രണ്ടിന്‌ വൈകുന്നേരം എല്ലാവരും കൂടെയുള്ള തൃശൂര്‍ യാത്ര ഈ സന്തുഷ്‌ട കുടും‌ബത്തിന്റെ ഉമ്മൂമയുമായുള്ള അവസാന യാത്രയായിരിക്കുമെന്നു നിനച്ചതേയില്ല.മരണത്തിന്റെ തൊട്ടു മണിക്കൂറുകള്‍‌ക്ക്‌ മുമ്പ്‌ വരേയും തന്നെ സന്ദര്‍‌ശിക്കാനെത്തിയവരെ വേണ്ടവിധം പരിഗണിക്കാന്‍ നിര്‍‌ദേശിച്ചിരുന്നു.ഉമ്മ ഞങ്ങള്‍‌ക്ക്‌ വേണ്ടി പ്രാര്‍‌ഥിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഓര്‍‌മ്മയില്‍ വരുന്നതിനെക്കുറിച്ചൊക്കെ പടച്ചോനോട്‌ പറയാം എന്ന നര്‍‌മ്മം പറഞ്ഞു ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത സ്‌നേഹ നിധിയായ സാക്ഷാല്‍ ഉമ്മ.

ചന്ദ്രമാസ കണക്കനുസരിച്ച്‌ ഹിജ്‌റ 1439 മുഹറം 15{2017 ഒക്‌ടോബര്‍ 5} പുലര്‍‌ച്ചയ്‌ക്ക്‌  ഒന്നരയോടെ മരണത്തിന്റെ അനുഗ്രഹത്തിന്റെ മാലാഖമാരുടെ സാന്നിധ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു.ജീവിച്ചിരിക്കുന്ന എല്ലാ മക്കളും എന്റെ സഹധര്‍‌മ്മിണിയും മക്കളും ഉമ്മയുടെ അന്ത്യയാത്രയ്‌ക്ക്‌ സാക്ഷ്യം വഹിച്ചു.

വാര്‍‌ദ്ധക്യ സഹജമായ നേര്‍‌ത്ത ചില അടയാളങ്ങള്‍ പോലും അന്ത്യയാത്രയുടെ സന്തോഷ നിമിഷങ്ങളുടെ പുഞ്ചിരികൊണ്ട്‌ ഒളിപ്പിച്ചു വെച്ച ഞങ്ങളുടെ ഉമ്മ..ഉമ്മമ്മ സമധാനത്തിന്റെ ലോകത്തേയ്‌ക്ക്‌ യാത്രയായിട്ട്‌ ആറ്‌ വര്‍‌ഷം. പ്രാര്‍‌ഥനാ പൂര്‍‌വ്വം.

Friday, May 19, 2023

വിജയശ്രീലാളിതരായവര്‍‌ക്ക് അഭിവാദ്യങ്ങള്‍

ഈ വര്‍ഷം പത്താം തരം പൊതു പരീക്ഷക്കിരുന്ന എല്ലാ വിദ്യാര്‍ഥികളും വലിയ നേട്ടം കൈവരിച്ചിരിക്കുന്നു.ചരിത്ര പ്രസിദ്ധമായ ഈ ഉയര്‍‌ന്ന മേനിയുടെ അഭിമാനാര്‍ഹമായ വിജയത്തില്‍ ആശംസകളുടെ പ്രവാഹമാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.എല്ലാ വിദ്യാര്‍‌ഥി വിദ്യാര്‍‌ഥിനികള്‍‌ക്കും അനുമോദനങ്ങള്‍...അഭിവാദ്യങ്ങള്‍...

ഭാവി വാഗ്‌‌ദാനങ്ങളെ വാര്‍ത്തെടുക്കുന്ന ധര്‍മ്മ സരണിയിലെ വീരോചിതമായ കര്‍മ്മങ്ങള്‍ക്ക്‌ ചൂട്ട്‌ പിടിക്കാന്‍ നിയുക്തരായ പരിവ്രാചകന്മാരത്രെ അധ്യാപകര്‍. കുശവന്റെ കയ്യിലെ കളിമണ്ണുരളകളെപ്പോലെ പുതിയ രൂപവും ഭാവവുമാകാന്‍ കാത്ത്‌ കഴിയുന്ന അസംസ്‌കൃത മണ്ണുരളകളാണ്‌ വിദ്യാര്‍ഥികള്‍. പാകപ്പെടുത്തപ്പെട്ട മണ്ണുരളകള്‍ കലങ്ങളായും കുടങ്ങളായും ചട്ടികളായും ചെരാതുകളായും മാറ്റപ്പെടുന്നു.അതതു രൂപ കല്‍പനക്കനുസൃതമായി മണ്ണ്‌ പാകപ്പെടുക എന്നതുപോലെ പാകപ്പെട്ടവിധം രൂപപ്പെടുത്താനും സാധിക്കണം.

വിദ്യാര്‍ഥികളെന്ന മണ്ണുരളകള്‍ പരുവപ്പെടേണ്ടത്‌ അവരുടെ മാതാപിതാക്കളുടെ മടിത്തട്ടുകളിലാണ്‌.രൂപപ്പെടേണ്ടത്‌ അധ്യാപകന്റെ നിര്‍മ്മാണ കൌശലത്തിലും.മണ്ണ്‌ യഥാവിധി പാകപ്പെടുന്നില്ല എന്നത്‌ ദുരന്തമാണ്‌.യഥോചിതം രൂപപ്പെടുന്നില്ല എന്നതും .

സമൂഹത്തിന്റെ വിവിധമേഖലയിലുള്ളവരുടെ പോരായ്‌മകളും ദൂഷ്യങ്ങളും എടുത്തോതുന്ന വര്‍ത്തമാന ശൈലി പുനര്‍വിചിന്തനത്തിന്‌ വിധേയമാക്കണം. ആത്യന്തികമായി മാറേണ്ടത്‌ സമൂഹമാണ്‌.നല്ല സമൂഹത്തില്‍ നല്ല അധ്യാപകരുണ്ടാകും .നല്ല ഉദ്യോഗസ്ഥരുണ്ടാക്കും .നല്ല രാഷ്‌ട്രിയക്കാരനും സാമുഹിക പ്രവര്‍ത്തകനും ഉണ്ടാകും .നല്ല അവസ്ഥയും വ്യവസ്ഥയും ഉണ്ടാകും.ഒരു നല്ല നാളെയുടെ സങ്കല്‍പത്തെ പൂവണിയിക്കുന്നതില്‍ നിതാന്ത ജാഗ്രതയുള്ളവരായിരിക്കണം മതാപിതാക്കളും അധ്യാപകരും.

=========










അസീസ് മഞ്ഞിയില്‍


Wednesday, May 17, 2023

അവധിക്കാല പ്രവര്‍‌ത്തനങ്ങള്‍

2023 പിറന്നതിനു ശേഷം അവധിക്ക് നാട്ടിലേക്ക് പോയി.ആദ്യത്തെ ഒരു മാസം ചികിത്സക്കും വിശ്രമത്തിനും ഉപയോഗപ്പെടുത്തി.പിന്നീട്‌ പ്രദേശത്തെ ഖുബ മസ്‌‌ജിദില്‍ ഖുത്വുബ ഏല്‍‌പിക്കപ്പെട്ടത് യഥാവിധി നിര്‍‌വഹിച്ചു.തുടര്‍‌ന്ന് പ്രസ്ഥാനത്തിന്റെ എഴുപതിയഞ്ചാം വാര്‍‌ഷികവുമായി ബന്ധപ്പെട്ട പരിപാടികളില്‍ സജീവമായി.ഗുരുവായൂര്‍ ഏരിയ പരിപാടികള്‍‌ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പാവറട്ടി ഖുബ മദ്രസയില്‍ നടന്ന സം‌ഗമം ഉദ്‌ഘാടനം ചെയ്‌തു.വെന്മേനാട്‌ ഹല്‍‌ഖ സം‌ഘടിപ്പിച്ച ക്ഷണിക്കപ്പെട്ടവര്‍‌ക്ക്‌ വേണ്ടിയുള്ള പൊതു പരിപാടിയില്‍ പ്രഭാഷണം നടത്തി.

റമദാന്‍ പ്രാരം‌ഭത്തോടെ പരിശുദ്ധ മാസത്തെ സ്വാഗതം ചെയ്‌തു കൊണ്ടുള്ള ചാവക്കാട് - ഗുരുവായൂര്‍ ഏരിയകളില്‍ തിരുവത്രെ,കോടമുക്ക്‌ - തൊയക്കാവ്‌ തുടങ്ങി വിവിധ ഇടങ്ങളില്‍ പ്രഭാഷണം നടത്തി.റമദാന്‍ സമാഗതമായതിനു ശേഷം പാടൂര്‍ മസ്‌‌ജിദ് റഹ്‌മ,പുവ്വത്തൂര്‍ മസ്‌‌ജിദ് ഖുബ,മുതുവട്ടൂര്‍ രാജ മസ്‌ജിദ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പകലിലും തറാവീഹിനോടനുബന്ധിച്ചും പ്രഭാഷണങ്ങള്‍ നടത്തി.പാടൂര്‍ ഹല്‍‌ഖയില്‍ പ്രവര്‍‌ത്തകര്‍‌ക്ക് വേണ്ടി പ്രത്യേക പഠന ശിബിരത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.

സം‌സ്ഥാനത്തുടനീളം നന്മയുടെ - പ്രസാരണ ദൗത്യവുമായി ബന്ധപ്പെട്ട് സം‌ഘടിപ്പിച്ച  ക്വിസ്സ് പരിപാടിയില്‍,ഗുരുവായൂര്‍ മേഖലയുടെ ക്വിസ്സ്മാസ്റ്റര്‍ ആയിരുന്നു.

കുടും‌ബ ഇഫ്‌ത്വാര്‍ സം‌ഗമങ്ങള്‍ സം‌ഘടിപ്പിക്കുകയും വിവിധ പരിപാടികളില്‍ സം‌ബന്ധിക്കുകയും ചെയ്‌തു.തിരുനെല്ലൂര്‍ മഹല്ലില്‍ നടന്ന വിശാലമായ ഇഫ്‌ത്വാര്‍  സം‌ഗമത്തില്‍ റമദാന്‍ സന്ദേശം നല്‍‌കി.

ഗുരുവായൂര്‍ മേഖല സം‌ഘടിപ്പിച്ച ഖുര്‍‌ആന്‍ സമ്മേളനത്തില്‍ ഖുര്‍‌ആനിന്റെ തീരങ്ങളിലൂടെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

പ്രദേശത്തെ പാവറട്ടി ഖുബ മസ്‌‌ജിദില്‍ പെരുന്നാള്‍ ഖുത്വുബ നിര്‍‌വഹിച്ചു.പെരുന്നാള്‍ പ്രമാണിച്ച് കാരക്കാട് ഗുരുവായൂര്‍ വനിത ഹല്‍‌ഖയുടെ ഈദ് സം‌ഗമത്തില്‍ പൊതു സമൂഹത്തെ അഭിസം‌ബോധന ചെയ്‌തു.

==========

അബ്‌‌ദുല്‍ അസീസ് മഞ്ഞിയില്‍


Saturday, April 1, 2023

അവിസ്‌മരണീയമായ 38 വര്‍‌ഷങ്ങള്‍

1985 ഏപ്രില്‍ ഒന്നിനായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹ സത്കാരം നടന്നത് ഏപ്രില്‍ നാലിനും. അവിസ്‌മരണീയമായ മുപ്പത്തിയെട്ട് വര്‍‌ഷങ്ങള്‍.
 
അഞ്ച്‌ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം 1990 ജനുവരി അഞ്ചിനായിരുന്നു ആദ്യത്തെ കണ്‌മണി.എന്നാല്‍ കാത്തിരിന്ന്‌ കിട്ടിയ അബ്‌സ്വാര്‍ പതിമൂന്നാമത്തെ വയസ്സില്‍ 2003 ജൂണ്‍ 26 ന്‌ തിരിച്ചു വിളിക്കപ്പെട്ടു.എല്ലാ സുഖ ദുഃഖങ്ങളിലും പ്രായാധിക്യത്തിലും തളരാതെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട ഉമ്മ 2017 ഒക്‌ടോബറില്‍ അല്ലാഹുവിന്റെ വിളിക്ക്‌ ഉത്തരം നല്‍‌കി.

അബ്‌സ്വാറിന്റെ താഴെയുള്ള അന്‍‌സ്വാറും ഹിബയും വിവാഹിതരാണ്‌.കല്ലയില്‍ ഇസ്‌ഹാക്‌ സാഹിബിന്റെ മകള്‍ ഇര്‍‌ഫാനയാണ്‌ അന്‍‌സാറിന്റെ സഹ ധര്‍‌മ്മിണി.വലപ്പാട്‌ നമ്പൂരി മഠത്തില്‍ മന്‍‌സൂര്‍ സാഹിബിന്റെ മകന്‍ ഷമീറാണ്‌ ഹിബമോളുടെ ഭര്‍‌ത്താവ്‌.ഹിബ ഷമീര്‍ ദാമ്പത്യവല്ലരിയില്‍ ഇരട്ടകളായ രണ്ടോമനകള്‍.മുഹമ്മദ് ഫലഖും മുഹമ്മദ് ഫായിഖും.നാലാമത്തെ മകന്‍ ഹമദ്‌ പഠനം പൂര്‍‌ത്തീകരിച്ചു ജോലി അന്വേഷണത്തിലാണ്‌.അബ്‌സ്വാറിന്റെ വിയോഗാനന്തരം പിറന്ന അമീനമോള്‍ പഠനം തുടരുന്നു.മക്കള്‍ എല്ലാവരും ധാര്‍‌മ്മിക സനാതന മൂല്യങ്ങളിലൂന്നിയ പ്രവര്‍‌ത്തനങ്ങളില്‍ തല്‍‌പരരാണ്‌.

കഴിഞ്ഞു പോയ സമ്മിശ്രമായ നാള്‍ വഴികള്‍ ഓര്‍‌ത്തെടുക്കുന്ന അവസരത്തില്‍ പ്രാര്‍‌ഥനാ പൂര്‍‌വ്വം സര്‍‌വ്വലോക പരിപാലകനായ നാഥനെ സ്‌മരിക്കുകയാണ്‌.
















Tuesday, March 14, 2023

ഷമീറ

മുഹമ്മദ് കുട്ടി വൈദ്യരുടെ സഹോദരി ഫാത്തിമ മുഹമ്മദാലിയുടെ മകന്‍ മുഹമ്മദിന്റെ (ഇത്തിക്കുന്നത്ത്) ഭാര്യ ഷമീറ (39) നിര്യാതയായി. ദീര്‍‌ഘകാലമായി ചികിത്സയിലായിരുന്നു.കൂരിക്കുഴിയിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

അവസാന യാത്രക്കുള്ള   ഒരുക്കത്തോടെയായിരുന്നു ഷമീറ. പൂര്‍‌ണ്ണമായ ബോധത്തോടെയും ബോധ്യത്തോടെയുമാണ്‌ അവര്‍ യാത്രയായത്.ലോക രക്ഷിതാവായ തമ്പുരാന്‍ അവരൂടെ പാരത്രിക ജീവിതം സ്വര്‍‌ഗ്ഗീയമാക്കി അനുഗ്രഹിച്ചരുളുമാറാകട്ടെ.

ഖബറടക്കം പെരിങ്ങോട്ടുകര ജാറത്തിങ്കല്‍ പള്ളി ഖബര്‍‌സ്ഥാനില്‍ നടക്കും.മക്കള്‍ സുഹൈല,അഹമ്മദ് ഫാതിഹ്,ബിലാല്‍ മുഹിയദ്ദീന്‍.

14.03.2023


Saturday, February 25, 2023

മൗലവിയെ അനുഭവിച്ച നിമിഷങ്ങള്‍..

ആദരണീയനായ മൗലവിയില്‍ നിന്നും 2021 ഏപ്രില്‍ മാസത്തില്‍ ഒരു സര്‍‌ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായി.അല്‍ ജാമിഅ വേള്‍‌ഡ് കാമ്പസിന്‌ കീഴില്‍ നടത്തിയ മഖാസിദുശ്ശരീഅ,ഉലൂമുല്‍ ഖുര്‍‌ആന്‍ ഓണ്‍ ലൈന്‍ കോഴ്‌സുകളുടെ സര്‍‌ട്ടിഫിക്കറ്റ് വിതരണം ഏപ്രില്‍ മൂന്നിന്‌ രാവിലെ പത്തിന്‌ അല്‍ ജാമിഅ കോണ്‍‌ഫറന്‍‌സ്‌ ഹാളില്‍ നടന്നിരുന്നു.എം.വി മുഹമ്മ്ദ്‌ സലീം മൗലവി,വി.കെ അലി, ഡോ.കൂട്ടില്‍ മുഹമ്മദലി, ഡോ.അബ്‌ദുസ്സലാം അഹമ്മദ് തുടങ്ങിയവര്‍ കോണ്‍വെക്കേഷന്‍ പരിപാടിയില്‍ പങ്കെടുത്തു.

അല്‍ ജാമിഅ വേള്‍‌ഡ് കാമ്പസിന്റെ ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ഉലൂമുല്‍ ഖുര്‍‌ആന്‍,മഖാസിദ് ശരീഅ എന്നീ കോഴ്‌സുകള്‍ പൂര്‍‌ത്തീകരിക്കാന്‍ എനിക്കും ഭാഗ്യം ലഭിച്ചിരുന്നു.

സദസ്സിനെ അഭിമുഖീകരിച്ചു സം‌സാരിക്കാന്‍ ക്ഷണിക്കപ്പെട്ട പഠിതാക്കളില്‍ ഒരാളാകാനുള്ള സൗഭാഗ്യവും ഉണ്ടായി.ഖത്തറില്‍ വെച്ച്‌ വിശുദ്ധ ഖുര്‍‌ആനിന്റെ സൗന്ദര്യ ശാസ്‌ത്രവുമായി ബന്ധപ്പെട്ട പഠനങ്ങള്‍‌ക്ക്‌ പ്രചോദനം നല്‍‌കിയ ആദരണീയനായ ഉസ്‌താദ് സലീം മൗലവിയില്‍ നിന്ന്‌ അം‌ഗീകാരം ഏറ്റു വാങ്ങാനും സദസ്സിനെ അഭിമുഖീകരിക്കാനും സാധിച്ചു എന്നത് ഇരട്ടി മധുരം പോലെ അനുഭവപ്പെട്ടു.....

------------

2023 ഫിബ്രുവരി അവസാന വാരം മൗലവിയെ സന്ദര്‍‌ശിക്കാന്‍ ലഭിച്ച അസുലഭാവസരമാണ്‌ പങ്കുവെക്കുന്നത്.

ഖത്തറിലെ പഴയകാല ഇന്ത്യന്‍ ഇസ്‌‌ലാമിക് അസോസിയേഷന്‍ പ്രവര്‍‌ത്തകരുടെ പരസ്‌‌പരമുള്ള സം‌ഭാഷണങ്ങളില്‍ മുന്‍കാല അസോസിയേഷന്‍ സാരഥികള്‍ വിശിഷ്യാ സലീം മൗലവി കടന്നുവരിക സ്വാഭാവികം.കഴിഞ്ഞ ദിവസം ഖാലിദ് അറക്കല്‍,മുഹമ്മദ് കുട്ടി ചേന്ദമം‌ഗല്ലൂര്‍,എ.വി.എം ഉണ്ണി  തുടങ്ങിയവരുമായി ഒക്കെ സം‌സാരിച്ചപ്പോഴും മൗലവി പരാമര്‍‌ശിക്കപ്പെട്ടിരുന്നു.അതുപോലെ കുടും‌ബവും മക്കളുമായി തൊണ്ണൂറുകളിലെ പ്രവാസകാലം ഓര്‍‌ത്തെടുക്കുമ്പോഴൊക്കെ മൗലവി എന്ന മഹദ് വ്യക്തിത്വം ഓര്‍‌മ്മിക്കപ്പെടാറുണ്ട്.

ഈയിടെ മൗലവിയുടെ ആരോഗ്യവിവരവുമായി ബന്ധപ്പെട്ട ചില വര്‍‌ത്തമാനങ്ങള്‍ മക്കളുമായി പങ്കുവെച്ചപ്പോള്‍ മൊറയൂരിലുള്ള വീട്ടില്‍ പോയി സന്ദര്‍ശിക്കാമെന്ന അഭിപ്രായത്തിലെത്തി.പോകും വഴി എ.വി.എം ഉണ്ണിയെ കൂടെ കൂട്ടാമെന്ന ധാരണയില്‍ ഞാനും മക്കളും (അന്‍‌സാര്‍,ഹമദ്)കാലത്ത് ഒമ്പത് മണിക്ക് വീട്ടില്‍ നിന്നും പുറപ്പെട്ടു. ഏകദേശം പത്തുമണിയോട് കൂടെ പന്താവൂരിലെത്തി.തലേന്നാള്‍ പറഞ്ഞുറപ്പിച്ചതനുസരിച്ച് എ.വി.എം ഉണ്ണി ഒരുങ്ങി നില്‍‌ക്കുന്നുണ്ടായിരുന്നു. ഒരുക്കമെന്നു പറഞ്ഞാല്‍ എല്ലാവിധ ഒരുക്കങ്ങളും.അഥവാ സൗകര്യപ്പെടുമെങ്കില്‍ എന്തെങ്കിലും പകര്‍‌ത്താനും ശബ്‌ദലേഖനം ചെയ്യാനുമുള്ള ഒരുക്കം.

റൗഊഫ് സാഹിബ്നെ വിളിച്ച് സന്ദര്‍‌ശന വിവരം അറിയിച്ചിരുന്നു.കൂടാതെ മധ്യാഹ്നത്തിനു ശേഷമേ മൗലവിയുടെ വീട്ടിലേക്ക് എത്തുകയുള്ളൂ എന്ന വിവരവും ധരിപ്പിച്ചിരുന്നു.ഞങ്ങള്‍ യാത്ര തുടര്‍‌ന്നു.യാത്രയിലുടനീളം എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പ്രവാസികള്‍‌ക്കിടയില്‍ നിറഞ്ഞു നിന്നിരുന്ന അസോസിയേഷന്‍ പ്രവര്‍‌ത്തനങ്ങളിലെ ഓര്‍‌മ്മച്ചെപ്പുകള്‍ പലതും ഗൃഹാതുരതയോടെ തൊട്ടു തലോടുകയായിരുന്നു.ചുരുക്കത്തില്‍ മൂന്ന് മണിക്കൂര്‍ യാത്രാ ദൂരം അറിഞ്ഞതു പോലുമില്ല.ഒരിടത്താവളത്തില്‍ നിര്‍‌ത്തി വിശ്രമിച്ച് ലഘു ഭഷണം കഴിച്ച് വീണ്ടും യാത്ര തുടര്‍‌ന്നു.മൗലവിയുടെ വീട്ടിലേക്ക് ഏകദേശം അരമണിക്കൂര്‍ യാത്രാദൂരമുള്ളപ്പോള്‍ അഥവാ മൊറയൂര്‍ പ്രാന്തപ്രദേശത്തെ ഹിറാ മസ്‌‌ജിദില്‍ നിന്നും ദുഹുര്‍ നമസ്‌‌കരിച്ചതിനു ശേഷം  മൗലവിയുമായി ഫോണില്‍ ബന്ധപ്പെട്ടു.

സന്ദര്‍‌ശനം ! എന്ന്‌ അര്‍‌ധവിരാമത്തില്‍ നിശബ്‌ദമായ നിമിഷങ്ങള്‍.ഒരു സന്ദര്‍‌ശനം ഉദ്ദേശിച്ച് ഇത്രയും ദൂരമൊക്കെ വരേണ്ടതുണ്ടോ എന്നായിരുന്നു പിന്നത്തെ അന്വേഷണം.മൊറയുര്‍ പരിസരത്ത് നിന്നു തന്നെയാണ്‌ വിളിക്കുന്നത്.ഈ പ്രദേശത്ത് എത്തിയിട്ട് മൗലവിയെ കാണാതെ എങ്ങനെപോകും.എ.വി.എം ഉണ്ണിയും കൂടെയുണ്ട്.എന്നൊക്കെ പറഞ്ഞപ്പോഴാണ്‌ ഒരു വിധത്തില്‍ സന്ദര്‍‌ശനത്തിന്‌ സമ്മതിച്ചത്.

വീട്ടിലെത്തി പൂമുഖ വരാന്തയില്‍ ഞങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടു.താമസിയാതെ സ്വതസിദ്ധമായ പുഞ്ചിരിയോടെ  അദ്ദേഹം ഞങ്ങളെ സ്വീകരിച്ചിരുത്തി.ആദ്യം എന്റെ മക്കളെ പരിചയപ്പെടുത്തി. മക്കളൊക്കെ കവിതയെഴുതുമോ എന്ന നര്‍‌മ്മഭാവത്തിലാണ്‌ സം‌സാരം തുടങ്ങിയത്. സ്‌നേഹാന്വേഷണങ്ങള്‍‌ക്ക് ശേഷം സന്ദര്‍‌ശകരെ തല്‍‌ക്കാലം അനുവദിക്കുന്നില്ലെന്ന വിവരം കാര്യകാരണ സഹിതം ഹ്രസ്വമായി അദ്ദേഹം വിശദീകരിച്ചു തന്നു.

ക്ഷണനേരം കൊണ്ട് എമ്പതുകളിലെ - തൊണ്ണൂറുകളിലെ ഖത്തര്‍ പ്രവാസകാലത്തെ അസോസിയേഷന്‍ വര്‍‌ത്തമാനങ്ങള്‍‌ക്ക് തുടക്കമിട്ടു.

വളരെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അക്കാലത്ത് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ നിര്‍‌വഹിച്ച കാര്യങ്ങള്‍ വിശേഷിച്ച് പൊതു സമൂഹത്തെ ഉദ്ദേശിച്ച് കൊണ്ട് സം‌ഘടിപ്പിക്കപ്പെട്ടിരുന്ന സാമൂഹിക സാം‌സ്ക്കാരിക വൈജ്ഞാനിക കലാ സാഹിത്യ പരിപാടികളില്‍ വിശേഷപ്പെട്ട പലതും അദ്ദേഹം ഓര്‍‌ത്തെടുത്തു.ഇത്തരം സം‌വിധാനങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തിച്ചവരേയും മൗലവി ഓര്‍‌ത്തെടുത്തു. തുള്ളല്‍ പാട്ടും വില്ലു പാട്ടും വഞ്ചിപ്പാട്ടും തുടങ്ങി മലയാളത്തനിമയുള്ള  കലാരൂപങ്ങള്‍‌ക്കും വിനോദങ്ങള്‍‌ക്കും ആദ്യമായി വേദിയൊരുക്കിയത് ഇന്ത്യന്‍ ഇസ്‌‌ലാമിക് അസോസിയേഷനായിരുന്നു.

ഇങ്ങനെ സം‌ഭാഷണം പടിപടിയായി നീണ്ടു കൊണ്ടിരിക്കെ കൂടുതല്‍ സമയം ഈ സാഹചര്യത്തില്‍ ചെലവഴിക്കേണ്ടതില്ലെന്നു ഇടക്ക് ഞാന്‍ സൂചിപ്പിച്ചു.

പ്രസന്നവദനനായിരുന്നുവെങ്കിലും അതിഥികള്‍‌ക്ക്‌ വേണ്ടി കൂടുതല്‍ ഇരുന്നു തരാനുള്ള ആരോഗ്യസ്ഥിതിയല്ല എന്ന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. അടുത്ത വാരം മുതല്‍ ചികിത്സക്ക് വിധേയനാകുന്ന വിവരവും മൗലവി ഞങ്ങളോട്‌ പങ്കുവെച്ചു.ഇതിന്നിടെ ഞാന്‍ ഒന്നു പകര്‍‌ത്തിക്കോട്ടെ എന്നു പറഞ്ഞ് എ.വി.എം ഉണ്ണി ചിലത് വീഡിയോവില്‍ പകര്‍‌ത്തിക്കൊണ്ടിരിക്കേ അദ്ദേഹം വിശ്രമിക്കാനായി എഴുന്നേറ്റു.സ്നേഹസമ്പന്നനായ വ്യക്തിത്വത്തിന്റെ ഒരു വലിയ പണ്ഡിതന്റെ സാമിപ്യം തൊട്ടറിഞ്ഞ നിര്‍‌വൃതിയില്‍ ഞങ്ങള്‍ പടിയിറങ്ങി.

നാല്‌ പതിറ്റാണ്ടുകള്‍‌ക്ക്‌ മുമ്പ് മുഷേരിബില്‍ വെച്ച് മൗലവിയെ കണ്ടു മുട്ടിയതും ഘട്ടംഘട്ടമായി മുഷേരിബ് യൂണിറ്റ് അം‌ഗമായി അസോസിയേഷന്‍ അം‌ഗത്വമെടുത്തതും തൊണ്ണൂറുകളിലെ സര്‍‌ഗാത്മകമായ അജണ്ടകളും പദ്ധതികളും പരിപാടികളും അതിലെ പ്രവര്‍‌ത്തന നൈരന്തര്യവും എണ്ണപ്പെട്ട മുഹൂര്‍‌ത്തങ്ങള്‍ പോലും ശിലാലിഖിതങ്ങള്‍ പോലെ മനസ്സിലുണ്ട്.പ്രസ്ഥാന പ്രവര്‍‌ത്തന മാര്‍‌ഗത്തില്‍ ഇതു പോലെ സ്വാധീനിച്ച വ്യക്തിത്വങ്ങള്‍ അപൂര്‍‌വമാണ്‌.

ലോക രക്ഷിതാവായ നാഥാ പ്രിയപ്പെട്ട മൗലവിക്ക് വേണ്ടിയുള്ള ഞങ്ങളുടെ ഹൃദയം തൊട്ട പ്രാര്‍‌ഥന സ്വീകരിക്കേണമേ....

===========

മഞ്ഞിയില്‍

Monday, January 30, 2023

വൈദ്യ കുടും‌ബത്തിലെ വര്‍‌ത്തമാനങ്ങള്‍

കേരളത്തിലെ പ്രഗത്ഭരും പ്രശസ്ഥരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ അഞ്ചാം തലമുറക്കാര്‍ പ്രതിജ്ഞാ ബദ്ധരത്രെ.

വൈദ്യ കുടുംബത്തിലെ കുലപതി അബ്‌ദുല്‍ ഖാദര്‍ വൈദ്യരുടെ മകന്‍ പ്രസിദ്ധ പാരമ്പര്യ വൈദ്യന്‍ അമ്മുണ്ണി വൈദ്യരുടെ ഇളം തലമുറയിലും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം കൊണ്ട്‌ അനുഗ്രഹീതമാണ്‌. ആയുര്‍‌വേദത്തിലും സിദ്ധ വൈദ്യത്തിലും ഏറെ പ്രശസ്‌തനായിരുന്നു പരേതനായ ഹാജി കുഞ്ഞു ബാവു വൈദ്യര്‍.അദ്ധേഹത്തിന്റെ മകന്‍ മുഈനുദ്ധീനും പാരമ്പര്യം നില നിര്‍‌ത്തി.മുഈനുദ്ധീന്‍ വൈദ്യരുടെ മകന്‍ ഡോക്‌ടര്‍ ഹഫീദ്‌ പുതിയ തലമുറയിലെ പ്രശസ്‌തനു പ്രഗത്ഭനുമായ ഭിഷഗ്വരനാണ്‌.മുഈനുദ്ധീന്‍ വൈദ്യരുടെ സഹോദരങ്ങളായ അഹമ്മദ്‌, ഉസ്‌മാന്‍ എന്നിവരുടെ മക്കളും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം നില നിര്‍‌ത്തുന്നതില്‍ പ്രതിജ്ഞാ ബദ്ധരത്രെ.

ഉസ്‌മാന്റെ ഒരു മകള്‍ ഫദീല നിഷാര്‍ പഠനാനന്തരം ഔഷധിയില്‍ സേവനമനുഷ്‌ഠിച്ചുകൊണ്ടിരിക്കേ വിദേശത്തേക്ക് പോയി.ഇളയ മകള്‍ ഹാഷിദ സിദ്ധ വൈദ്യത്തിലേയ്‌ക്കുള്ള വഴിയില്‍ രാജ ഗിരിയില്‍ പഠനം പൂര്‍‌ത്തീകരിച്ചു.

രണ്ടാമത്തെ മകള്‍ ഉസ്‌മിത ഷബീബും,മകന്‍ ഹാഷിം ഉസ്‌മാനും,അബ്‌‌ദു റസാഖിന്റെ സീമന്ത പുത്രനും വൈദ്യ ശാസ്‌ത്രമല്ല തെരഞ്ഞെടുത്തിരിക്കുന്നത്..

അഹമ്മദിന്റെ മക്കളില്‍ ഫാസില്‍ അഹമ്മദ് വൈദ്യശാസ്‌ത്ര പഠനം പൂര്‍‌ത്തിയാക്കി. മറ്റൊരു മകന്‍ അനസ്‌ അഹമ്മദും,വിവാഹിതയായ മകള്‍ ഫാഹി യാസിറും  വേറിട്ട പഠന വഴിയിലാണ്‌.

Thursday, January 12, 2023

സൈദു‌മുഹമ്മദ്

തിരുനെല്ലൂർ സെന്ററിൽ താമസിക്കുന്ന സൈദു‌മുഹമ്മദ്  മരണപ്പെട്ട വിവരം അറിയിക്കുന്നു. ദീര്‍‌ഘനാളായി രോഗ ശയ്യയിലായിരുന്നു.ഭാര്യ മൈമൂന കാട്ടേപറമ്പില്‍ ഈയിടെയാണ്‌ മരണപ്പെട്ടത്.

മക്കള്‍:- സഫ്‌വാന്‍,സുമയ്യ ഷാഹുല്‍.മരുമക്കള്‍:- ഷാഹുല്‍ മുസ്‌‌തഫ,ഫീനിയ സഫ്‌‌വാന്‍.

ഖബറടക്കം തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ കാലത്ത് 9 ന്‌  (13.01.2023 വെള്ളി) നടക്കും.

==========

Tuesday, January 10, 2023

എ.ബി.അബ്‌‌ദുല്ല മാസ്റ്റർ സ്‌‌മാരക പുരസ്‌‌കാരം

എ.ബി.അബ്‌‌ദുല്ല മാസ്റ്റർ സ്‌‌മാരക പുരസ്‌‌കാരം സി.എ.സാബിറക്ക്.കേരള അറബിക് മുൻഷീസ് അസോസിയേഷൻ തൃശൂർ റവന്യൂ ജില്ലാ കമ്മിറ്റി നൽകുന്ന എ.ബി.അബ്‌‌ദുല്ല മാസ്റ്റർ സ്‌‌മാരക പുരസ്‌‌കാരത്തിന് കൂർക്കഞ്ചേരി എസ്.ബി.എം.എൽ.പി.സ്‌‌കൂള്‍ അറബി അധ്യാപികയായ ശ്രീമതി സി.എ.സാബിറയെ തെരഞ്ഞെടുത്തു.

എസ്.എസ്.കെ.യുടെ കീഴിൽ എസ്.ആർ.ജി.യായും ഡി.ആർ.ജി യായും സേവനം ചെയ്‌‌തു വരുന്ന സാബിറ ടീച്ചർ 2008 - 2009 ൽ എൽ.പി. അറബിക് പാഠപുസ്‌‌തക നിർമ്മാണ സമിതി അംഗമായിരുന്നു. ഇപ്പോൾ 2022 - 2023 വർഷത്തെ സ്‌‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌‌കരണ കമ്മിറ്റി യിൽ ഫോക്കസ് ഗ്രൂപ്പ് അംഗമാണ്.കേരള അറബിക് മുൻഷീസ് അസോസിയേഷൻ വനിതാ വിംഗ് സംസ്ഥാന ചെയർപേ‌ഴ്‌‌സൺ ആണ്.2023 ജനുവരി 21 ന് തൃശൂരിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അവാർഡ് സമർപ്പണം നടക്കും.

-----------

അന്‍‌സാര്‍ മഞ്ഞിയിലിന്റെ സഹധര്‍‌മ്മിണി ഇര്‍‌ഫാന ഇസ്‌ഹാഖിന്റെ ഉമ്മയാണ്‌.

========

Wednesday, December 21, 2022

ഡോ.റസിന്‍ സിദ്ദീഖ്

ഒരു സന്തോഷ വര്‍‌ത്തമാനം:-സിദ്ദീഖ് സൈനബ ദമ്പതികളുടെ നാലാമത്തെ മകന്‍ കൊച്ചിന്‍ യൂണിവേഴ്‌‌സിറ്റി ഓഫ് സയന്‍‌സ് & ടക്‌‌നോളജിയില്‍ നിന്നും സ്‌‌റ്റാറ്റിസ്‌റ്റിക്‌സില്‍ ഡോക്‌ടറേറ്റ് നേടി.തൃശൂര്‍ സെന്റ് തോമസ് കോളേജ്‌ അസിസ്റ്റന്റ് പ്രൊഫസറാണ്‌.

ഡോക്‌‌ടര്‍ റസിന്‍ സിദ്ദീഖിന്‌ രണ്ട് സഹോദരിമാര്‍ രഹ്‌ന,റുക്‌സാന.മൂത്ത സഹോദരന്‍ ഷാന്‍ റിയാസ്.

============

അഭിനന്ദനങ്ങള്‍ ...

അല്ലാഹു അനുഗ്രഹിക്കട്ടെ.